എറണാകുളം: മുൻ കേരള മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ പി.കെ. വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗൺ ഹാളിൽ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇരു പാർട്ടികളുടെയും ജില്ലാ, സംസ്ഥാന നേതാക്കൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വലതുപക്ഷ വർഗീയ ശക്തികളെ നിസാരമായി കാണാനാകില്ലെന്നും ഡി. രാജ പറഞ്ഞു. ഇന്ത്യൻ ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും പുനർവ്യാഖ്യാനിക്കാനും വിദ്യാഭ്യാസരംഗത്തും പാഠപുസ്തകങ്ങളിലും ഇടപെടാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പി.കെ.വി ജനങ്ങളുമായി പുലർത്തിയ അടുപ്പം മാതൃകയാക്കി കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങണം. ബി.ജെ.പി-ആർ.എസ്.എസ് ഭരണത്തിനെതിരായ രാഷ്ട്രീയവും ആശയപരവുമായ ബദലായി ഇടതുപക്ഷം ഉയർന്നുവരണമെന്നും കമ്മ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 6 മുതൽ 15 വരെ രാജ്യവ്യാപകമായി പദയാത്രകളും സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ വൻ റാലിയും സംഘടിപ്പിക്കുമെന്ന് ഡി. രാജ അറിയിച്ചു. പി.കെ.വിയുമായി തനിക്കുണ്ടായിരുന്ന അടുത്ത വ്യക്തിബന്ധവും അദ്ദേഹം അനുസ്മരിച്ചു.
ലാളിത്യവും ആദർശനിഷ്ഠയും ജനപക്ഷ രാഷ്ട്രീയവും ജീവിതത്തിന്റെ മുഖമുദ്രയാക്കിയ നേതാവായിരുന്നു പി.കെ.വി എന്ന് പ്രസംഗകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.
