പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ലോകം ആഘോഷപൂർവം വരവേറ്റു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമായി എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്.
ഇതിനു പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും വർണാഭമായ ആഘോഷങ്ങളോടെ പുതുവർഷത്തെ സ്വീകരിച്ചു. ജപ്പാൻ, ഉത്തര–ദക്ഷിണ കൊറിയകൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൂടെയാണ് പുതുവർഷം ഇന്ത്യയിലെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമായി എത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് അവിടെ പുതുവർഷമെത്തുന്നത്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ അതിഗംഭീരമായി നടന്നു. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിച്ചു. ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്.
തിരുവനന്തപുരം കോവളം ബീച്ചിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. നാലു ദിക്കുകളിലേക്കും വർണവിസ്മയം തീർത്ത ശബ്ദങ്ങളോടെയാണ് 2026നെ ബീച്ചിൽ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾ സജീവമായി നടന്നു.
