സം സ്ഥാനത്ത് പച്ചക്കറിക്ക് തീ വില. വലിയ തോതിലുള്ള വർദ്ധനമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പച്ചക്കറി വിലയിൽ ഉണ്ടായിട്ടുള്ളത്.
ഇതേ രീതിയാണ് തുടരുന്നത് എങ്കിൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർദ്ധിക്കാൻ തന്നെയാണ് സാധ്യത എന്നാണ് കച്ചവടക്കാരും അഭിപ്രായപ്പെടുന്നത്.
പൊള്ളുന്ന വിലയാണ് ഓരോ പച്ചക്കറികൾക്കും മാർക്കറ്റുകളിൽ ഉള്ളത്. ഏറ്റവും കൂടുതൽ വിലവർധന ബാധിച്ചിരിക്കുന്നത് മുരിങ്ങക്കായയെ ആണ്. നിലവിൽ ഹോൾസെയിൽ വില തന്നെ 480 രൂപയുള്ള മുരിങ്ങക്കായയ്ക്ക് നേരത്തെ 500 രൂപ വരെ വില വർധിച്ചിരുന്നു. തമിഴ്‌നാട്ടിൽ വ്യാപകമായി പെയ്‌ത മഴ പച്ചക്കറി കൃഷിയെ വലിയ രീതിയിൽ ബാധിച്ചതാണ് വിലവർധനവിന് കാരണമായത് എന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരു കിലോ സവാളയുടെ വില 70 മുതൽ 75 രൂപ വരെയും ഒരു കിലോ ബീറ്റ്റൂട്ട് വില കിലോ 80 രൂപയിലും എത്തിയിട്ടുണ്ട്. ഇതുകൂടാതെ ക്യാരറ്റ്, വെണ്ട, തക്കാളി തുടങ്ങിയവയ്ക്കും വലിയ രീതിയിൽ വില വർദ്ധിച്ചിട്ടുണ്ട്. ക്യാരറ്റ് കിലോക്ക് 90 രൂപയും വെളുത്തുള്ളി കിലോയ്ക്ക് 380 രൂപയും ആണ് നിലവിൽ ഉള്ളത്. കിലോക്ക് 60 മുതൽ 70 രൂപ വരെയാണ് നേന്ത്രപ്പഴത്തിന്റെ വില.