തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിനിമ സെറ്റുകളില്‍ മിന്നല്‍ പരിശോധനയ്‌ക്കൊരുങ്ങി എക്‌സൈസ്.
അടുത്തിടെ പിടിയിലായ ഏജന്റുമാരുടെ മൊഴിയും പരിശോധിക്കും. സംശയമുള്ള താരങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ലെന്നാണ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്. ലഹരി പരിശോധന എല്ലായിടത്തും നടത്തും. പരിശോധന ഒഴിവാക്കാൻ സിനിമ സെറ്റിന് പവിത്രതയൊന്നും ഇല്ല. ലഹരി വ്യാപനം തടയുകയാണ് പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. വിൻസിയുടെ വെളിപ്പെടുത്തലില്‍ സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളില്‍ പ്രതികരിക്കുകയും ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ചില വിഷയങ്ങള്‍ നേരത്തെ ഉയർന്നുവന്നപ്പോള്‍ സിനിമ സംഘടനകളുടെ യോഗം ചേരുകയും ഇക്കാര്യത്തില്‍ സർക്കാർ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകള്‍ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്ന സിനിമ കോണ്‍ക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻതന്നെ ശക്തമായ നടപടി സ്വീകരിക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈയെടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.