മൂവാറ്റുപുഴ: കാർഷിക മേഖലയിൽ വിജയഗാഥ കൈവരിച്ച് പോത്താനിക്കാട് വടക്കേക്കരപറമ്പിൽ വി.ഒ. കുറുമ്പനും തങ്ക കുറുമ്പനും കാർഷിക മേഖലയിൽ നിന്നും അന്യം നിന്ന് പോകുന്ന കൂർക്ക, ചേമ്പ് , ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി, നെൽകൃഷി എന്നിവ അടക്കമുള്ള കൃഷികൾ പുനരുജ്ജീവിപ്പിച്ച് മറ്റുള്ളവർക്ക് മാതൃകയാകുകയാണ് ഈ ദമ്പതികൾ.
കുടുംബ സ്വത്തായി ആകെയുള്ള ഒരേക്കർ സ്ഥലത്ത് വീടും പരിസരവും കഴിച്ചാല്‍ സര്‍വത്ര ഇടത്തിലും കൃഷി തന്നെ. ഇതോടൊപ്പം തന്നെ ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരുന്നു. സുഗന്ധ വ്യഞ്ജനങ്ങളായ മഞ്ഞളും ഇഞ്ചിയും സമൃദ്ധം. കരിമഞ്ഞൾ, ചോളം കൂർക്ക, ചേമ്പ് , ചേന കാച്ചിൽ നെൽകൃഷി മുളക്
വെണ്ട, പയർ, തക്കാളി, കാബേജ്, വഴുതന, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷികളും ഇവർക്ക് സ്വന്തം. പഴ വര്‍ഗ കൃഷിയും ഒപ്പമുണ്ട്. ജാതിയും കമുകിനുമൊപ്പം വാഴ കൃഷിയില്‍ വിപ്ലവം തീര്‍ത്തിട്ടുണ്ട്. ഏത്തവാഴ, പാളേകോടൻ, പൂവൻ, ഞാലിപൂവൻ, ചുണ്ടില്ല കണ്ണൻ, കദളി, റോബസ്റ്റ, ചോരകദളി എന്നുവേണ്ട ഇല്ലാത്ത ഇനങ്ങള്‍ അപൂര്‍വം. കർഷക കുടുംബത്തിൽ ജനിച്ച ഇവർ ചെറുപ്പം മുതൽ കൃഷിയെ സ്നേഹിക്കുന്നു.
ആരേയും അത്ഭുതപെടുത്തുന്നതാണ് ഇവരുടെ കൃഷി തോട്ടം. ഒരുപിടി സ്ഥലം പോലും പാഴാക്കിയിട്ടില്ല. കൃഷി വിപുലപ്പെടുന്നതനുസരിച്ച് ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ അധികമുണ്ട്. വീട്ടാവ ശ്യത്തിന് പച്ചകറിയോ പഴവർഗ്ഗങ്ങളോ ,മുളകോ ഒന്നും തന്നെ പുറമെനിന്ന് വാങ്ങാറില്ല. പുറമെ വിൽക്കുന്നതിന് നല്ല വിലയും ലഭിക്കുന്നുണ്ടെന്ന് കുറുമ്പൻ പറഞ്ഞു.
കുറുമ്പന് മൂന്ന് തവണയും തങ്കയ്ക്ക് രണ്ട് തവണയും പോത്താനിക്കാട് കൃഷിഭവൻ്റെ മികച്ച കർഷക അവാർഡും ലഭിച്ചിട്ടുണ്ട്.
