തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.
നടി രഞ്ജിനി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
പുറത്തുവിടുന്ന റിപ്പോർട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താൻ മൊഴി നല്‍കിയിട്ടുണ്ടെന്ന് നടി പറയുന്നു. മൊഴി നല്‍കിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും വിഷയത്തില്‍ സർക്കാർ തീരുമാനം കൈക്കൊള്ളുക.
മലയാള സിനിമയിലെ പ്രമുഖർക്കെതിരെയുള്ള മൊഴികള്‍ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകള്‍ നല്കിയ മൊഴിയും രേഖകളും ഈ ഭാഗത്തുണ്ട്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്ക് നല്കാൻ റിപ്പോർട്ടിന്റെ എഡിറ്റഡ് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുല്‍ ഹക്കീം ഉത്തരവിട്ടെങ്കിലും റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49),81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് വ്യക്തമാക്കിയിരുന്നു.
