ദുരിതാശ്വാസ ക്യാമ്ബിൽ കഴിയുന്നവരെ ഇഎംഐ അടക്കാൻ നിർബന്ധിച്ച് പണമിടപാട് സ്ഥാപനങ്ങൾ
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ട് ക്യാമ്ബിൽ കഴിയുന്നവരെ ദുരിതത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ.
ഇഎംഐ തുക അടക്കാൻ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയർന്നു. ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരൻ പറയുന്നത്.
‘ഞാൻ ഇഎംഐ എടുത്തിരുന്നു. ഇപ്പോൾ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങൾ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്.
ഞാൻ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കിൽ പണം അടക്കൂവെന്ന് കേൾക്കുമ്ബോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരൻ പ്രതികരിച്ചു
