2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. അവാർഡിനായി 160 സിനിമകളാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രശസ്ത ഹിന്ദി സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. 1987-ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ്, 1988-ൽ മികച്ച സാമൂഹിക പ്രസക്തമായ ചിത്രത്തിനുള്ള ദേശീയ അവാർഡ്, 1991-ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡ് എന്നിവ സുധീർ മിശ്രയ്ക്ക് ലഭിച്ചിട്ടുണ്ട്.
ദേശീയ, സംസ്ഥാന പുരസ്കാര ജേതാവായ സംവിധായകൻ പ്രിയനന്ദനനും, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും, സംവിധായകനും, ഛായാഗ്രാഹകനുമായ അഴകപ്പനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരാകും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളായിരിക്കും.
സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ, അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരും അംഗങ്ങളായിരിക്കും.
ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റു അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും.
ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ഡോ. ജാനകി ശ്രീധരൻ രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ആകും. ചലച്ചിത്ര നിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ. സന്തോഷ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.
