മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണ നടപടികൾ തുടരുന്നതിനൊപ്പം, നിലവിൽ ലഭിക്കുന്ന പരാതികൾ ഇപ്പോഴുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണമെന്ന് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പുതിയ നിയമനിർമാണ നടപടികൾ നീളുന്ന സാഹചര്യം വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ മന്ത്രവാദ–ആഭിചാര പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമം ശിപാർശ ചെയ്തിരുന്നുവെങ്കിലും, 2023ൽ സർക്കാർ അതിനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിരുന്നു.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് മഹാരാഷ്ട്ര, കർണാടക മാതൃകയിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമമാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി വിദഗ്ധ സമിതി മൂന്നു തവണ യോഗം ചേർന്നതായും, സർക്കാർ വകുപ്പുകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമോപദേശം ആവശ്യമായതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും സർക്കാർ മുന്നോട്ടുവച്ചു.
എന്നാൽ, വർഷങ്ങളായി അഭിപ്രായ രൂപവത്കരണവും സമിതി നിയോഗവും മാത്രമാണ് നടക്കുന്നതെന്നും, ഇതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടരുന്നതായും കോടതി വിമർശിച്ചു.
ഈ സാഹചര്യത്തിലാണ് ഭാരതീയ ന്യായ സംഹിത, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.



